Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts

Thursday, October 3, 2019

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക
- സ്വാമി വിവേകാനന്ദന്‍
ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു.

ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും ദീര്‍ഘകാലം യോഗം അഭ്യസിക്കയും ചെയ്തു. അനേകസംവ ത്‌സരക്കാലത്തെ കഠിനപ്രയത്‌നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകള്‍ അയാളുടെ തലയില്‍ വന്നുവീണു. മേലേ്പാട്ടു നോക്കിയപ്പോള്‍ വൃക്ഷാഗ്രത്തില്‍ ഒരു കാക്കയും കൊക്കും തമ്മില്‍ പൊരുതുന്നതു കണ്ടു. അയാള്‍ക്കു കോപമുണ്ടായി. ‘എന്ത് എന്റെ തലയില്‍ ഉണക്കയിലകള്‍ വീഴ്ത്തുവാന്‍ നിങ്ങള്‍ക്കു ധൈര്യം വന്നോ?’ ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ആ പക്ഷികളെ ക്രോധത്തോടെ നോക്കി. അപ്പോള്‍, അയാളുടെ ശിരസ്സില്‍നിന്ന് ഒരു അഗ്‌നിജ്വാല പുറപ്പെട്ടുചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രയ്ക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്കല്യത്തില്‍ – ഒരു നോട്ടംകൊണ്ട് കാക്കയേയും കൊക്കിനേയും ഭസ്മീകരിക്കാന്‍ തനിക്കു കഴിഞ്ഞില്ലേ! – അയാള്‍ സന്തുഷ്ടനായി, ആഹ്ലാദത്താല്‍ ഏതാണ്ടു മതിമറന്നു.

കുറച്ചു കഴിഞ്ഞ് ഭിക്ഷയെടു ക്കുവാന്‍ അയാള്‍ക്ക് നഗരത്തിലേയ്ക്കു പോകേണ്ടിയിരുന്നു. അവിടെച്ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് ‘ഭവതി, ഭിക്ഷാംദേഹി’ എന്നു പറഞ്ഞു. ‘കുറച്ചു നില്‍ക്കൂ മകനേ’ എന്ന് വീട്ടിനുള്ളില്‍നിന്നും മറുപടി കിട്ടി. ‘എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല,’ എന്നിങ്ങനെ ആ യുവയോഗി തന്നത്താന്‍ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളില്‍ക്കൂടി കടന്നുപോകുന്നതിനിടയില്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം വീണ്ടും കേള്‍ക്കാറായി; ‘കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നുതന്നത്താന്‍ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല.’ അയാള്‍ ആശ്ചര്യപ്പെട്ടു: പിന്നേയും കാത്തുനിന്നു. ഒടുവില്‍ സ്ത്രീ പുറത്തേയ്ക്കു വന്നു. അയാള്‍ അവരുടെ കാല്ക്കല്‍ വീണു നമസ്‌കരിച്ചുകൊണ്ട്, ‘അമ്മേ, നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു?’ എന്നു ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു; ‘കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ ഒരു സാധാരണസ്ത്രീ. എന്റെ ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അല്പം കാത്തുനില്ക്കാന്‍ പറഞ്ഞത്. ജീവിതകാലം മുഴുവന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞാന്‍ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനുമുമ്പ് ഞാന്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം നിര്‍വ്വഹിക്കുകയുണ്ടായി. ഇപ്പോള്‍ വിവാഹിതയായിരിക്കെ, ഞാന്‍ എന്റെ ഭര്‍ത്താവിനോടുള്ളു ധര്‍മ്മം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാല്‍ ഈ ധര്‍മ്മാനുഷ്ഠാനം മുഖേന ഞാന്‍ പ്രബുദ്ധയായിരിക്കുന്നു. അതിനാല്‍ നീ ഉള്ളില്‍ വിചാരിച്ചതും കാട്ടില്‍വെച്ചു ചെയ്തതും എനിക്കറിയാന്‍ കഴിഞ്ഞു.

എന്നാല്‍ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കില്‍, മിഥിലാനഗരിയില്‍ ചെല്ലുക: അവിടെ ചന്തയില്‍ നീ ഒരു വ്യാധനെക്കാണും. നീ അറിയാന്‍ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാള്‍ പറഞ്ഞുതരും.’
‘ഞാന്‍ എന്തിന് ആ നഗരത്തില്‍ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കല്‍?’ എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താന്‍ കണ്ടേടത്തോളം കാര്യങ്ങള്‍കൊണ്ട് അയാളുടെ ബുദ്ധിക്ക് അല്പം വെളിവുണ്ടായി. അതിനാല്‍ പോകാന്‍ തന്നെ തീര്‍ച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയന്‍ വ്യാധന്‍ ഇരുന്ന് വലിയ കത്തികള്‍ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാള്‍ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. ‘ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാന്‍ ഉപദേശം വാങ്ങേണ്ടത്? ഇയാള്‍ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല.’ എന്നിങ്ങനെ വിചാരിച്ച് അയാള്‍ വ്യാധനെ സമീപിച്ചു. അപ്പോള്‍ വ്യാധന്‍ അയാളെ നോക്കി, ‘ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കല്പം ജോലികൂടിയുള്ളതു തീരുന്നിടംവരെ അവിടെ ഇരുന്നാലും’ എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാന്‍ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാള്‍ ഇരുന്നു. വ്യാധന്‍ ജോലി തുടര്‍ന്നു. അതു പൂര്‍ത്തിയായപ്പോള്‍ അയാള്‍ അന്നു കിട്ടിയ പണവും എടുത്ത്, ‘സ്വാമി, ഇനി നമുക്കു വീട്ടിലേയ്ക്കു പോകാം’ എന്നു പറഞ്ഞ് നടന്നു. വീട്ടില്‍ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് ‘അല്പം കാക്കുക’ എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും, അവരുടെ പ്രീതിക്കുവേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്തശേഷം അയാള്‍ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, ‘സ്വാമി, അങ്ങ് എന്നെ കാണാന്‍ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്?’ എന്നു ചോദിച്ചു.

സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധന്‍ ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്ത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത.) വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, ‘അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്?’ എന്നു ചോദിച്ചു. വ്യാധന്‍ പറഞ്ഞു; ‘വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേയ്ക്ക് പോയുമില്ല. എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.’
മുന്‍പറഞ്ഞ കഥയില്‍ വ്യാധനും സ്ത്രീയും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍വ്വാത്മനാ അനുഷ്ഠിച്ചു: തത്ഫലമായി അവര്‍ക്ക് ജ്ഞാനോദയം ഉണ്ടായി.

ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചും ഉള്ള കര്‍ത്തവ്യങ്ങള്‍, ഫലാസക്തിയില്ലാതെ ശരിയായി നിര്‍വ്വഹിക്കുന്നപക്ഷം, അതു നമ്മെ പരമമായ ആത്മ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുമെന്ന് തെളിയിക്കുന്നു.

Wednesday, January 30, 2019

ട്രോൾ യുഗത്തിൽ 'അപൈശുനം'??!!

ശ്രീമത് ഭഗവത് ഗീതയിലെ പതിനാറാം അദ്ധ്യായത്തിൽ 'അപൈശുനം' എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്.
അന്യരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ച് കണ്ടു പിടിച്ച് അത് വെളിച്ചത്താക്കുന്നതിൽ സന്തോഷിക്കുന്നവനെ 'പിശുന ' നെന്നു പറയുന്നു.
ആരെയെങ്കിലും നിന്ദിക്കുക, പരദൂഷണം പറയുക; ഇത് പിശുനന്റെ സ്വഭാവമാണ്. ഇവരിൽ ദുഷ്ടതയേക്കാൾ കൂടുതലുള്ളത് ഹീന തയാണ്. ആളെപ്പോലും കാണാതെ കുറ്റങ്ങൾ പറയുകയും ചരിത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
ഈ പ്രവർത്തി മൂലം സമൂഹത്തിൽ അയാളുടെ മാന്യത കുറയുകയും അയാൾ അവസാനം സ്വയം അപമാനിതനാകുകയും ചെയ്യും.
പിശുനനെ സിംഹത്തിനോടോ ചെന്നായയോടോ ഉപമിക്കാറില്ല. പുല്ലിൽ ഒളിഞ്ഞിരുന്നു കാലിൽ കൊത്തുന്ന പാമ്പിനോടാണ് ഉപമിക്കാറുള്ളത്. അതാണ് അവർക്കു യോജിച്ചത്. സമൂഹത്തിൽ ഇവരോടുള്ളത്ര വെറുപ്പും വിദ്വേഷവും ദുഷ്ടന്റെയോ ക്രൂരന്റേയോ നേർക്കുപോലും ഉണ്ടാകുന്നില്ല.
ചിലപ്പോൾ പിശുനൻ സ്വയം വിചാരിക്കുകയും പറയുകയും ചെയ്യും.
" ഞാൻ സത്യത്തിനു വേണ്ട സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്ര കഠിനമായ കർത്തവ്യം അനുഷ്ഠിക്കുന്നതിനു സമുദായം എന്നെ അഭിനന്ദിക്കുകയാണു വേണ്ടത്. അതിനു പകരം ആളുകൾ എന്നെ നിന്ദിക്കുന്നു. ഇതെല്ലാം സഹിച്ചു ഞാൻ ഹൃദയത്തെ കഠിനമാക്കി നമ്രഭാവത്തോടെ സത്യത്തെ പ്രകടിപ്പിക്കുന്നു.
ഇതെന്റെ ധീരതയാണ്, ആത്മാർപ്പണമാണ് മറ്റുള്ളവർ സത്യനിഷ്ഠയെ ശിഥിലമാക്കി തങ്ങളുടെ മാന്യതയെ പ്രകടിപ്പിക്കുന്നതിനു വേണ്ടി മൗനം അവലംബിക്കുന്നു.
അതിനാൽ ദുർജ്ജനങ്ങൾക്ക് എന്തിനും സൗകര്യം കിട്ടുന്നു.
സമുദായത്തിൽ ഞങ്ങളേപ്പോലെ സത്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്നവർ കുറയുന്നതു കൊണ്ട് ഞങ്ങൾക്കവരുടെ മാന്യതവകവച്ചു കൊടുക്കേണ്ടി വരുന്നു.
സമുദായം ഞങ്ങളുടെ സേവനത്തിൽ നിന്ന് മുതലെടുക്കുന്നു. എന്നിട്ട് ഞങ്ങളെ ഹീനൻമാരെന്ന് വിളിക്കുകയും ചെയ്യുന്നു."
അന്യരുടെ ദൂഷ്യങ്ങളെ പരസ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ആവശ്യമാണോ? അതു തുറന്നു കാണിക്കുവാൻ, പ്രകടിപ്പിക്കുവാൻ, പ്രചരിപ്പിക്കുവാൻ തനിക്ക് അധികാരമുണ്ടോ? എന്നാണ് മനുഷ്യൻ ആദ്യമായി ചിന്തിക്കേണ്ടത്. അതാണ് ശരിയായ ഉരകല്ല്.
പിശുനന്റെ ഗുണത്തെ പിശുനത എന്നു പറയുന്നു. പിശനത എന്ന ദുർഗുണം വർദ്ധിക്കുകയും സർവ്വസാധാരണമായിത്തീരുകയും ചെയ്യുന്ന സമുദായത്തിന് ഒരിക്കലും ഉത്കർഷമുണ്ടാവില്ല.
അവിടെ എല്ലാ ഗുണങ്ങളും മണ്ണോടു ചേരുന്നു. അതിനാൽ പിശുനതയെ സമുദായ വിരുദ്ധമായ വൃത്തി എന്നു പറഞ്ഞിരിക്കുന്നു. ദൈവിക വൃത്തിയോടു കൂടിയ സമുദായത്തിൽ ഇതു കാണുകയില്ല. അപൈശുനം ദൈവീക സമ്പത്തിന്റെ ഒരു മുഖ്യ ലക്ഷണമാണ്.
പിശുനത എന്ന ദുർഗ്ഗുണത്തെ നശിപ്പിക്കുവാൻ സ്വാമി നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്നു.
”അഹിംസാ സത്യമക്രോധ
സ്ത്യാഗ: ശാന്തിരപൈശുനം"
(ഗീത : 16 - 2)
( - ഭഗവാൻ ശ്രീ സത്യസായി ബാബ എഴുതിയ 'ഗീതാവാഹിനി'' എന്ന ഗ്രന്ഥത്തിൽ നിന്നും)

Tuesday, November 3, 2015

മരണമെത്തും നേരത്ത്

ഞാൻ മരിച്ചു കിടക്കുമ്പോൾ
എന്തിനാണ് പുതിയ ഉടുപ്പും ഷൂസും ധരിപ്പിച്ചത്

എന്തിനാണെന്നെ ഈ മരവിച്ച ഐസ് പെട്ടിയിൽ
കിടത്തിയിരിക്കുന്നത്

നിങ്ങൾ എന്തിനാണ് എന്റെ മൃതദേഹത്തിനടുത്ത്
നിന്ന് ഫോട്ടോ എടുക്കുന്നത്

ഇനി എന്തിനാണെനിക്കീ പൂക്കളും ചന്ദന സുഗന്ധവും
എന്നെ കുഴിയിലേക്കെടുക്കുക

പ്രദർശനം നിറുത്തുക
എന്നെയോർത്തു നിങ്ങൾ വിലപിക്കുന്നതെന്തിന്

ഞാൻ ഈ ശരീരമല്ല, മനസ്സല്ല,  ബുദ്ധിയുമല്ല
ഞാൻ ആത്മാവത്രേ

ഓർക്കുക ആത്മാവിനു മരണമില്ല
എനിക്കും ...............
 

Sunday, April 19, 2015

“ രജ്ജുസര്‍പ്പന്യായം” (the illusion of rope and serpent)

കടപ്പാട് : Mr. Mohanan Sreedharan (http://msntekurippukal.blogspot.in)
                       
രാത്രിയില്‍ ഇരുട്ടത്ത് കയ്യിലോ വഴിയിലോ വെളിച്ചമില്ലാതെ, നാട്ടുവെളിച്ച( അമാവാസി പോലുള്ള ഇരുട്ടു രാത്രിയില്‍ നമുക്കനുഭവപ്പെടുന്ന നക്ഷത്രങ്ങളില്‍ നിന്നും വലിയ ഗ്രഹങ്ങളില്‍നിന്നും ലഭിക്കുന്ന മങ്ങിയ വെളിച്ചം.)ത്തില്‍ നാടന്നുപോകുമ്പോള്‍ അതാ വഴിയിലൊരു പാമ്പ് വളഞ്ഞു കൂടി കിടക്കുന്നു, നടുറോട്ടില്‍ത്തന്നെ.സൂക്ഷിച്ചു നോക്കുമ്പോള്‍ അതിടക്കിടക്ക് തലപൊക്കി നോക്കുന്നതുപോലെ തോന്നുന്നു, ചീറ്റുന്നതായി തോന്നുന്നു. നമ്മൂടെ ഹൃദയം പടപടാ ഇടിക്കുന്നു, ശാസഗതി കൂടുന്നു,ശരീരം വിയര്‍ക്കാന്‍ തുടങ്ങുന്നു, പാമ്പുകളെക്കുറിച്ചു കേട്ട പഴയ കഥകള്‍ മനസ്സിലേക്കു വരുന്നു, വായിലെ വെള്ളം  വറ്റുന്നു, തിരിഞ്ഞോടാന്‍ പോയിട്ട് ഒന്നനങ്ങാന്‍ പോലും ശക്തിയില്ലാതെ നാം കുഴഞ്ഞു നില്‍ക്കുമ്പോള്‍ അങ്ങകലെ നിന്നതാ ഒരാള്‍ ചൂട്ടും വീശി നമുക്കെതിരെ വരുന്നു.നമ്മള്‍ പ്രയാസപ്പെട്ട് അയാളെ അറിയിക്കുന്നു വഴിയില്‍ ഒരു പാമ്പുണ്ട് എന്ന്.അയാള്‍ക്കും ‌പേടിയുണ്ടെങ്കിലും അയാളുടെ കയ്യില്‍ വെളിച്ചമുണ്ട്, ആ വെളിച്ചത്തില്‍ സൂക്ഷിച്ച് അയാളാ പാമ്പിനെ നോക്കുന്നു.അപ്പോഴതാ ആശ്വാസത്തോടെ അയാളും നാമും അറിയുന്നു - അത് പാമ്പല്ലാ ഒരു കഷണം കയറാ(രഞ്ചു)ണെന്ന്.അയാളും നമ്മളും ഒരുപോലെ ആശ്വാസം കൊള്ളുന്നു, ശ്വാസഗതി നേരെയാകുന്നു, വിയര്‍ക്കല്‍ നില്‍ക്കുന്നു, വായില്‍ വെള്ളം തിരിച്ചു കയറുന്നു, നമ്മുടെ മണ്ടത്തരം ഓര്‍ത്ത് നമൂക്കു തന്നെ ഒരിളം വളിച്ച ചിരി വിടരുന്നു, നമ്മളും അയാളും യാത്ര തുടരുന്നു.
                                     ചുരുക്കത്തില്‍ ഇതാണ് രഞ്ചു സര്‍പ്പ ന്യായം.നമ്മുടെ കണ്ണുകള്‍ മായക്കാഴ്ചകള്‍  പലതും കാണിച്ചു തന്ന് കബളിപ്പിക്കും.നമ്മുടെ കണ്ണുകളുടെ പ്രത്യേകത മൂലം നാം കാണുന്ന   കാഴ്ച്ചകള്‍ പലതും മായമായിരിക്കും.അതില്‍ നിന്നും സത്യമേതാണ് ചീത്തയേതാണ് എന്ന് നാം തനിയേ കണ്ടെത്തണം.മായക്കാഴ്ച്ചകള്‍ പലവിധത്തിലുണ്ടാകാം.നമ്മുടെ കണ്ണിന്റെ പ്രത്യേകത കൊണ്ടുണ്ടാകാം,മനസ്സിന്റെ നിലവാരം കൊണ്ടുണ്ടാകാം, മറ്റുള്ളവരുടെ പ്രേരണ കൊണ്ടുമുണ്ടാകാം.നമ്മുടെ കണ്ണിന് ഒരു പാടു പ്രത്യേകതകളുണ്ട്, ആ പ്രത്യേകതകള്‍ കൊണ്ടുതന്നെ സത്യമല്ലാത്ത മിഥ്യയായ കാഴ്ച്ചകള്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ കാട്ടിത്തരുന്നുണ്ട്.പിന്നൊന്ന് നമ്മുടെ മനസ്സില്‍ അടിയുറച്ചു പോയ ചില ധാരണകള്‍ നമ്മെ അന്ധമായി ചില കാര്യങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കും,അവന്‍ അഭിപ്രായസ്ഥിരതയുള്ളവന്‍ എന്നൊക്കെ നമുക്ക് പേരുകിട്ടുമെങ്കിലും നമ്മള്‍ ഏറ്റവും പഴഞ്ചനും കാശിനുകൊള്ളാത്തവനായി മാറുകയും ചെയ്യും.ഇങ്ങനെയൊരു മനസ്സിനെ രൂപപ്പെടുത്താന്‍ , ദൈവവിശ്വാസത്തിന്റെ കാര്യത്തിലെങ്കിലും, നമ്മുടെ അഛനപ്പൂപ്പന്മാര്‍ മുതല്‍ അമ്മയമ്മൂമ്മ വരേയുള്ളവര്‍ കിണഞ്ഞു പരിശ്രമിക്കും, പുരോഹിതന്മാരും  ജ്യോത്സ്യന്മാരും ഒക്കെ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല.സൂക്ഷിച്ചു നോക്കിയാല്‍ ഇവരൊക്കെ അധികാരത്തിന്, അധികാരികള്‍ക്ക് ദല്ലാള്‍ പണി ചെയ്യുന്നവരാണെന്ന സത്യം നമുക്ക് മനസ്സിലാകും, പക്ഷെ അതിന് മനസ്സിനെ  സ്വതന്ത്രമാക്കുകയും വേണം.

Wednesday, November 18, 2009

Who is an Ideal Devotee?

Even those with Bhakti must have certain qualities to gain the grace of God. This is explained in detail in Chapter 12, Shloks (verses) 13-20 of the Gita. The ideal devotee (Bhakta) should…
  • not hate any living being
  • cultivate friendship and compassion
  • give up the feeling of "I and Mine"
  • be unmoved by happiness or misery
  • be forgiving
  • strive for self-control
  • always be content with what he/she has
  • have a strong determination
  • surrender his/her mind and intellect to God.
  • not be afraid of anyone; and none in the world should fear him/her
  • desire nothing
  • be pure and efficient
  • be free from elation, anger, fear and turbulence of mind
  • be indifferent to what befalls him/her
  • be free from weakness of mind
  • free from the feeling that he/she is an independent agent
  • have no feeling of elation and enmity or desire
  • develop an attitude of mind which rejects good as well as bad things
  • have no attachments and should accept pain and pleasure, honor and disgrace, heat and cold equally as his/her portion
  • look upon friends and foes alike
  • not indulge in idle talk
  • not attached to any fixed abode
  • be steadfast in mind.

It is such a 'Bhakta' that is dear to Sri Krishna. And most important of all, those Bhaktas are most dear to God who love him with full faith in his supremacy.

May we all be worthy of Gita's Bhakti!