Thursday, October 3, 2019

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക
- സ്വാമി വിവേകാനന്ദന്‍
ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു.

ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും ദീര്‍ഘകാലം യോഗം അഭ്യസിക്കയും ചെയ്തു. അനേകസംവ ത്‌സരക്കാലത്തെ കഠിനപ്രയത്‌നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകള്‍ അയാളുടെ തലയില്‍ വന്നുവീണു. മേലേ്പാട്ടു നോക്കിയപ്പോള്‍ വൃക്ഷാഗ്രത്തില്‍ ഒരു കാക്കയും കൊക്കും തമ്മില്‍ പൊരുതുന്നതു കണ്ടു. അയാള്‍ക്കു കോപമുണ്ടായി. ‘എന്ത് എന്റെ തലയില്‍ ഉണക്കയിലകള്‍ വീഴ്ത്തുവാന്‍ നിങ്ങള്‍ക്കു ധൈര്യം വന്നോ?’ ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ആ പക്ഷികളെ ക്രോധത്തോടെ നോക്കി. അപ്പോള്‍, അയാളുടെ ശിരസ്സില്‍നിന്ന് ഒരു അഗ്‌നിജ്വാല പുറപ്പെട്ടുചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രയ്ക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്കല്യത്തില്‍ – ഒരു നോട്ടംകൊണ്ട് കാക്കയേയും കൊക്കിനേയും ഭസ്മീകരിക്കാന്‍ തനിക്കു കഴിഞ്ഞില്ലേ! – അയാള്‍ സന്തുഷ്ടനായി, ആഹ്ലാദത്താല്‍ ഏതാണ്ടു മതിമറന്നു.

കുറച്ചു കഴിഞ്ഞ് ഭിക്ഷയെടു ക്കുവാന്‍ അയാള്‍ക്ക് നഗരത്തിലേയ്ക്കു പോകേണ്ടിയിരുന്നു. അവിടെച്ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് ‘ഭവതി, ഭിക്ഷാംദേഹി’ എന്നു പറഞ്ഞു. ‘കുറച്ചു നില്‍ക്കൂ മകനേ’ എന്ന് വീട്ടിനുള്ളില്‍നിന്നും മറുപടി കിട്ടി. ‘എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല,’ എന്നിങ്ങനെ ആ യുവയോഗി തന്നത്താന്‍ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളില്‍ക്കൂടി കടന്നുപോകുന്നതിനിടയില്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം വീണ്ടും കേള്‍ക്കാറായി; ‘കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നുതന്നത്താന്‍ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല.’ അയാള്‍ ആശ്ചര്യപ്പെട്ടു: പിന്നേയും കാത്തുനിന്നു. ഒടുവില്‍ സ്ത്രീ പുറത്തേയ്ക്കു വന്നു. അയാള്‍ അവരുടെ കാല്ക്കല്‍ വീണു നമസ്‌കരിച്ചുകൊണ്ട്, ‘അമ്മേ, നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു?’ എന്നു ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു; ‘കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ ഒരു സാധാരണസ്ത്രീ. എന്റെ ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അല്പം കാത്തുനില്ക്കാന്‍ പറഞ്ഞത്. ജീവിതകാലം മുഴുവന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞാന്‍ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനുമുമ്പ് ഞാന്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം നിര്‍വ്വഹിക്കുകയുണ്ടായി. ഇപ്പോള്‍ വിവാഹിതയായിരിക്കെ, ഞാന്‍ എന്റെ ഭര്‍ത്താവിനോടുള്ളു ധര്‍മ്മം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാല്‍ ഈ ധര്‍മ്മാനുഷ്ഠാനം മുഖേന ഞാന്‍ പ്രബുദ്ധയായിരിക്കുന്നു. അതിനാല്‍ നീ ഉള്ളില്‍ വിചാരിച്ചതും കാട്ടില്‍വെച്ചു ചെയ്തതും എനിക്കറിയാന്‍ കഴിഞ്ഞു.

എന്നാല്‍ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കില്‍, മിഥിലാനഗരിയില്‍ ചെല്ലുക: അവിടെ ചന്തയില്‍ നീ ഒരു വ്യാധനെക്കാണും. നീ അറിയാന്‍ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാള്‍ പറഞ്ഞുതരും.’
‘ഞാന്‍ എന്തിന് ആ നഗരത്തില്‍ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കല്‍?’ എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താന്‍ കണ്ടേടത്തോളം കാര്യങ്ങള്‍കൊണ്ട് അയാളുടെ ബുദ്ധിക്ക് അല്പം വെളിവുണ്ടായി. അതിനാല്‍ പോകാന്‍ തന്നെ തീര്‍ച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയന്‍ വ്യാധന്‍ ഇരുന്ന് വലിയ കത്തികള്‍ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാള്‍ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. ‘ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാന്‍ ഉപദേശം വാങ്ങേണ്ടത്? ഇയാള്‍ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല.’ എന്നിങ്ങനെ വിചാരിച്ച് അയാള്‍ വ്യാധനെ സമീപിച്ചു. അപ്പോള്‍ വ്യാധന്‍ അയാളെ നോക്കി, ‘ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കല്പം ജോലികൂടിയുള്ളതു തീരുന്നിടംവരെ അവിടെ ഇരുന്നാലും’ എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാന്‍ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാള്‍ ഇരുന്നു. വ്യാധന്‍ ജോലി തുടര്‍ന്നു. അതു പൂര്‍ത്തിയായപ്പോള്‍ അയാള്‍ അന്നു കിട്ടിയ പണവും എടുത്ത്, ‘സ്വാമി, ഇനി നമുക്കു വീട്ടിലേയ്ക്കു പോകാം’ എന്നു പറഞ്ഞ് നടന്നു. വീട്ടില്‍ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് ‘അല്പം കാക്കുക’ എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും, അവരുടെ പ്രീതിക്കുവേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്തശേഷം അയാള്‍ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, ‘സ്വാമി, അങ്ങ് എന്നെ കാണാന്‍ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്?’ എന്നു ചോദിച്ചു.

സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധന്‍ ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്ത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത.) വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, ‘അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്?’ എന്നു ചോദിച്ചു. വ്യാധന്‍ പറഞ്ഞു; ‘വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേയ്ക്ക് പോയുമില്ല. എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.’
മുന്‍പറഞ്ഞ കഥയില്‍ വ്യാധനും സ്ത്രീയും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍വ്വാത്മനാ അനുഷ്ഠിച്ചു: തത്ഫലമായി അവര്‍ക്ക് ജ്ഞാനോദയം ഉണ്ടായി.

ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചും ഉള്ള കര്‍ത്തവ്യങ്ങള്‍, ഫലാസക്തിയില്ലാതെ ശരിയായി നിര്‍വ്വഹിക്കുന്നപക്ഷം, അതു നമ്മെ പരമമായ ആത്മ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുമെന്ന് തെളിയിക്കുന്നു.

No comments: