Thursday, February 13, 2020

ചില ജാലകക്കാഴ്ചകൾ

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല.
ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''
ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല. ......
Courtesy -
പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ.

No comments: